Tuesday, June 29, 2010


എസ്.ഐ.ഒ കാമ്പസ് കാരവന് നേരെ എസ്.എഫ്.ഐ ആക്രമണം
തൃശൂര്‍: എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.എം. സ്വാലിഹ് നയിക്കുന്ന 'കേരള കാമ്പസ് കാരവന്' നേരെ എസ്.എഫ്.ഐ ആക്രമണം. മര്‍ദനത്തിലും കല്ലേറിലും സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പി.എം. സ്വാലിഹ്, കാമ്പസ് കാരവന്‍ അംഗങ്ങളായ ഷഫീഖ് കൊടിഞ്ഞി, ശാഹിദ് അഹമ്മദ് എടപ്പാള്‍, യു. റാഷിദ് വടകര, ജില്ലാ സമിതിയംഗങ്ങളായ അഫ്‌സല്‍ മതിലകം, ഇ.എം.അംജദ് അലി പെരുമ്പിലാവ്, അംഹര്‍ ചെന്ത്രാപ്പിന്നി, അനീസ് ഓവുങ്ങല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 12.30ഓടെ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലാണ് സംഭവം. കാമ്പസില്‍ പ്രകടനമായി പ്രവര്‍ത്തകര്‍ എത്തിയ ശേഷം എസ്.ഐ.ഒ സെക്രട്ടറി കെ. സാദിഖ് സംസാരിച്ചു കൊണ്ടിരിക്കെയാണ് മുദ്രാവാക്യം വിളിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. കാമ്പസിന്റെ പല ഭാഗത്തുനിന്നും കല്ലെറിയുകയും സംസ്ഥാന പ്രസിഡന്റ് സ്വാലിഹിനെ ചവിട്ടിവീഴ്ത്തുകയുമായിരുന്നു. മറ്റ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.

ചെങ്കോട്ടയായ എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ ഭരണമാണെന്നും മറ്റൊരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ചായിരുന്നു ആക്രമണം. പരിപാടി നടത്തുന്നതിന് കോളജ് പ്രിന്‍സിപ്പലിന്റെ അനുമതിയുണ്ടെന്ന് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും എസ്.എഫ്.ഐ സംഘം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടെന്നറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകരെ യാണ് ആക്രമിച്ചത്. എസ്.എഫ്.ഐ ആക്രമണത്തില്‍ പൊലീസ് ഉചിതമായി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പിന്നീട് റോഡില്‍ കുത്തിയിരുന്നു. ഇവരെ പൊലീസ് നീക്കം ചെയ്തു. സ്ഥലത്തെത്തിയ എ.എസ്.പി നിശാന്തിനി, ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഗതാഗത തടസ്സമുണ്ടാക്കിയതിന് 14 എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു.

ഒരുഎസ്.ഐ.ഒ പ്രവര്‍ത്തകന്റെ പിതാവായ മനക്കൊടിയിലെ എ.എം.എ. മജീദിനെ പൊലീസ് മര്‍ദിച്ചു. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐകാര്‍ കല്ലെറിഞ്ഞത് താന്‍ കണ്ടെന്ന് അദ്ദേഹം പറഞ്ഞതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എസ്.എഫ്.ഐ ആക്രമണത്തിനെതിരെ ബുധനാഴ്ച സംസ്ഥാന തലത്തില്‍ കാമ്പസുകളില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.ഐ.ഒ സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂര്‍ ,കെ. സാദിഖ്, യു. ഷൈജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Wednesday, June 16, 2010