Sunday, July 25, 2010


മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നത്: ടി.ആരിഫലി

കോഴിക്കോട്: കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെ തടഞ്ഞുനിര്‍ത്തുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിലോമപരവും അദ്ദേഹത്തിന്റെ പദവിക്ക്
നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി. കോഴിക്കോട്
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന മുദ്രാവാക്യമാണ്
മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായ വി.എസ്
അച്യൂതാനന്ദന്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്ക് മുമ്പ്
നരേന്ദ്രമോഡിയും സംഘപരിവാറും സമാനമായ പ്രചാരണങ്ങളാണ് ഗുജറാത്തില്‍ നടത്തിയിരുന്നത്.
സമൂഹത്തില്‍ മതപരമായ വേര്‍തിരിവും മതവിദ്വേഷവും വളര്‍ത്തുന്ന തരത്തിലാണ്
മുഖ്യമന്ത്രി സംസാരിച്ചിരിക്കുന്നത്. തീവ്രവാദത്തിനെതിരെ സമുദായത്തിനകത്ത്
നടക്കുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത് ഉതകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുസമൂഹത്തെ അവിശ്വസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സി.പി.എം ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡ് കളിയുടെ ഭാഗമാണ് ഈ
പ്രസ്താവന. അടുത്ത കാലത്തായി സി.പി.എം സ്വീകരിച്ച മൃദുഹിന്ദുത്വ രാഷ്ട്രീയ ലൈന്‍
കൂടുതല്‍ തീവ്രമായ രീതിയിലേക്ക് അവര്‍ കൊണ്ടു പോകുന്നതിന്റെ ഭാഗമാണിത്.
സമൂഹത്തെ മതപരമായി വിഭജിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി.പി.എമ്മിന്റെ അടവുകള്‍ സംസ്ഥാനത്തിന് ദുരന്തങ്ങള്‍ മാത്രമേ സമ്മാനിക്കുകയുള്ളു. സി.പി.എം പോലുള്ള
പ്രസ്ഥാനം വര്‍ഗീയ സ്വഭാവത്തിലുള്ള പ്രചാരണം ഏറ്റെടുക്കുമ്പോള്‍ അങ്ങേയറ്റത്തെ
ജാഗ്രതയോടെ കാര്യത്തെ സമീപി്ക്കാന്‍ പൊതുസമൂഹം ബാധ്യസ്ഥമാണ്. വര്‍ഗീയ
ധ്രുവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളേയും ഒറ്റക്കെട്ടായി ചെറുത്തു
തോല്‍പ്പിക്കേണ്ടതുണ്ടെന്നും ടി.ആരിഫലി പറഞ്ഞു.

No comments:

Post a Comment